Reshmi Thamban
Sub Editor, Nownext
ഇന്ത്യയുടെ ആകാശങ്ങളിൽ പുതിയ ഒരു എയർലൈൻ കൂടി -ആകാശ എയർലൈൻസ്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നും ബിഗ് ബുൾ എന്നുമൊക്കെ അറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല അദ്ദേഹം മരിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് വൻ തുക നിക്ഷേപം നടത്തിയ പ്രൊജക്റ്റ് ആണ് ആകാശ എയറിന്റേത്. അതും കോവിഡ് 19 ന്റെ ഭീകരമായ പ്രത്യാഘാതങ്ങൾക്ക് ശേഷം ഒന്ന് അനക്കം വെച്ച് തുടങ്ങിയിട്ടുപോലുമില്ലാത്ത ഇന്ത്യൻ മാർക്കെറ്റിലേക്കാണ് ജുൻജുൻവാലയും സംഘവും അൾട്രാ ലോ കോസ്റ്റ് കാരിയർ ആയി ആകാശ എയർ കൊണ്ടുവരുന്നത്. പക്ഷെ എങ്ങനെ? മാർക്കറ്റ് ഇടിഞ്ഞ്, വിമാനകമ്പനികൾ നഷ്ടത്തിലോടുന്ന ഈ സമയത്ത്, ചില എയർലൈൻസൊക്കെ പൂട്ടികെട്ടി പണി മതിയാക്കി പോകുന്ന സമയത്ത് ഇവർക്ക് എങ്ങനെ പുതിയൊരു എയർലൈൻ തുടങ്ങാൻ സാധിക്കുന്നു? എന്തായിരിക്കും ഈ ഒരു സ്ട്രാറ്റജിക്ക് പിന്നിലെ രഹസ്യം?
ആകാശ എയർ ചിറകുയർത്തി പറക്കുന്നത്, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കോവിഡ് കാരണം 8 ബില്യൺ ഡോളർ നഷ്ടം സംഭവിച്ച ഇന്ത്യയുടെ എയർലൈൻ ഇൻഡസ്ട്രിയിലേക്കാണ്. രാകേഷ് ജുൻജുൻവാല എന്ന ഇന്ത്യയിലെ മോസ്റ്റ് ഫേമസ് ഷെയർ മാർക്കറ്റ് ഇൻവെസ്റ്റർ ആകാശ എയറിൽ നിക്ഷേപിച്ചിരിക്കുന്നത് 35 മില്യൺ ഡോളറും. അതായത് ആകാശ എയറിന്റെ ഷെയറിന്റെ 40 ശതമാനത്തിൽ അധികം. കോവിഡ് കാരണം സംഭവിച്ച ക്ഷീണമൊക്കെ ഒന്ന് മാറി മാർക്കറ്റ് ഒന്നുണർന്നിട്ട് പോരായിരുന്നോ അൾട്രാ ലോ കോസ്റ്റ് കാരിയർ എന്ന് അവർ തന്നെ അവകാശപ്പെടുന്ന ആകാശ എയർ പോലൊരു എയർലൈൻസിന്റെ ലോഞ്ച്? അൾട്രാ ലോ കോസ്റ്റ കാരിയർ എന്നാൽ, നിലവിലുള്ള ലോ കോസ്റ്റ് കാരിയേഴ്സ് ആയ ഇന്റിഗോയേക്കാൾ, സ്‌പൈസ് ജെറ്റിനെക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കിലായിരിക്കും ആകാശ എയർ സർവീസ് നടത്തുക എന്നർത്ഥം.
പക്ഷെ എങ്ങനെ? ഒന്നും കാണാതെ ജുൻജുൻവാലയെപ്പോലൊരു വ്യക്തി, അതും തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലമുള്ള വ്യക്തി ഇറങ്ങിത്തിരിക്കില്ല എന്നൂഹിക്കാം. ഒരു ഹ്യൂജ് മാസ്റ്റർ പ്ലാനും കൊണ്ട് തന്നെയാവണം ജുൻജുൻവാലയും ടീമും ഇറങ്ങിയിട്ടുണ്ടാവുക. എയർലൈനുകൾ തമ്മിലുള്ള മത്സരം മാത്രം കാണുന്ന കണ്ണുകൾ അടച്ച് വിമാനനിർമാണ കമ്പനികൾ തമ്മിലുള്ള മത്സരം ഫോക്കസ് ചെയ്താണ് ആകാശ എയർ യാത്ര തുടങ്ങിയിട്ടുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആകാശ എയർ തിരഞ്ഞെടുത്തിരിക്കുന്ന കാരിയർ, ബോയിങ് 737 മാക്സ് ആണെന്നത് തന്നെയാണ്. ബോയിങ് 737 മാക്സിന്റെ 72 കാരിയർ വിമാനങ്ങൾക്കാണ് ആകാശ എയർ ഓർഡർ കൊടുത്തിരിക്കുന്നത്. അതായത് അഞ്ച് മാസത്തിനിടെ രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങൾ അപകടത്തിൽ പെട്ട്, 346 ആളുകൾ കൊല്ലപ്പെട്ടതിന്റെ ഭാഗമായി രണ്ട് വർഷം ആകാശ നിരോധനം നേരിട്ട് കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പുകുത്തിയ അതെ ബോയിങ് 737 മാക്സ് വിമാനങ്ങൾ തന്നെ.
നിരോധനത്തിന് പിന്നാലെ ബോയിങ് 737 മാക്സിന്റെ ഓർഡർ 837 ൽ നിന്നും 69 ആയി കൂപ്പുകുത്തി. തൊട്ട് പിന്നാലെ, 10 ബില്യൺ ഡോളർ ലാഭമുണ്ടായിരുന്ന കമ്പനിക്ക് 637 മില്യൺ ഡോളർ നഷ്ടവും സംഭവിച്ചു. പാൻഡെമിക് കാരണം 777 X പോലുള്ള വിമാനങ്ങളുടെ ഡെലിവറി 2023 വരെ നീണ്ടുപോകുന്നതും ബോയിങ്ങിനെ വലിയ നഷ്ടത്തിലേക്കാണ് എത്തിച്ചത്. അങ്ങനെ മൊത്തത്തിൽ നഷ്ടങ്ങൾക്ക് മേൽ നഷ്ടങ്ങളുമായി നിൽക്കുന്ന കമ്പനിക്ക് ഏത് ഹ്യൂജ് ഓർഡറും അനുഗ്രഹം തന്നെയാണ്. വാങ്ങുന്നവർക്ക് ബാർഗൈൻ ചെയ്ത് ബാർഗൈൻ ചെയ്ത് മാക്സിമം ഡിസ്‌കൗണ്ട് നേടാനുള്ള അവസരവും ഇവിടെ കിട്ടുകയാണ്. ആകാശ എയറിന്റെ ഫസ്റ്റ് സ്ട്രാറ്റജി ഇവിടെ തുടങ്ങുന്നു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് പ്രകാരം, ഡിസ്‌കൗണ്ട് പ്രൈസ് നമുക്ക് ഊഹിക്കാവുന്നതിലുമൊക്കെ എത്രയോ കൂടുതലാണ്. ജുൻജുൻവാല വിമാനങ്ങൾ ഓർഡർ ചെയ്തിരിക്കുന്നത് 50 ശതമാനം ഡിസ്‌കൗണ്ട് നേടിക്കൊണ്ടാണ്. അതായത് 100 ബില്യൺ ഡോളർ വിലമതിക്കുന്ന എയർക്രാഫ്റ്റ് അൻപത് ബില്യൺ ഡോളറിനു കയ്യിൽ കിട്ടും. ബില്യൺ ഡോളേഴ്‌സ് ലാഭമാണ് അവിടെ തന്നെ ആകാശക്ക് കിട്ടുന്നത്. ലോകത്തിന്റെ പലയിടത്തും ഇത്തരത്തിൽ ബോയിങ്ങിന്റെ ഈ ക്രൈസിസ് സമയത്ത് ബോയിങ് 737 മാക്സിന് ഹ്യൂജ് ഓർഡേഴ്സ് ഉണ്ടായി കൊണ്ടിരിക്കുന്നയാണ്. അതിൽ അമേരിക്കയുടെ അൾട്രാ ലോ കോസ്റ്റ് കാരിയറായ സൗത്‌വെസ്റ്റ് എയർലൈൻസും റയാൻ എയറും ഉൾപ്പെടും.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി, ഗെയിം ചേഞ്ചിങ് പ്ലെയറായി ഇൻഡസ്ട്രിയിൽ പിടിച്ച് നിന്നിട്ടുള്ള ഒരേയൊരു എയർലൈൻസ് ഇൻഡിഗോ ആണ്. ഇത്തരത്തിൽ ഗെയിം ചേഞ്ചിങ് പ്ലാനുകൾ നടപ്പാക്കി കൊണ്ടിരുന്ന ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് നേരെ ചുവടുവെയ്ക്കുന്നത് ആകാശ എയറിലേക്കാണ്. ഇൻഡിഗോയിൽ നിന്നും ആകാശ എയറിൽ നിന്നും വൻ ഗെയിം പ്ലാനുകൾ തന്നെ കാണാൻ ഇത് സഹായിക്കും. ആകാശ എയർ ലോഞ്ച് ചെയ്ത് കൃത്യം ഒരാഴ്ചക്കുള്ളിലാണ് ജുൻജുൻവാലയുടെ മരണം സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മരണം ആകാശ എയറിനെ എത്രത്തോളം ബാധിക്കുമെന്നും, ഇനിയങ്ങോട്ട് ആകാശ എയറിന് സംഭവിക്കുക വളർച്ചയെ തളർച്ചയോ എന്നും കാത്തിരുന്ന തന്നെ കാണേണ്ടി വരും.