മലയാളത്തില്‍ നിരന്തരം ഭാഷാ പ്രയോഗങ്ങള്‍ രൂപപ്പെടുകയും അത് കൃത്യമായ അര്‍ത്ഥമാണോ നല്‍കുന്നതെന്ന ചിന്തപോലുമില്ലാതെ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. പണ്ടാരം അടങ്ങല്‍ എന്നുള്ള പ്രയോഗം സാധാരണയായി പലയിടത്തും പല സമയത്തും മലയാളികള്‍ ഉപയോഗിച്ച് പോരുന്ന പദമാണ്.

‘പണിയെടുത്ത് പണ്ടാരം അടങ്ങി, ഭക്ഷണം കഴിച്ച് കഴിച്ച് പണ്ടാരമടങ്ങി…’ അങ്ങനെ പോകുന്നു മലയാളിയുടെ പണ്ടാരമടങ്ങല്‍ പ്രയോഗങ്ങള്‍.

സത്യത്തില്‍ പണ്ടാരമടങ്ങല്‍ എന്നുള്ള പദം രൂപം കൊണ്ടതും അതിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ പലയിടത്തും പ്രയോഗിക്കുന്ന ഈ വാക്ക് എത്രത്തോളം തെറ്റായി ആണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാവും. നമ്മളില്‍ ചിലര്‍ ദേഷ്യം വരുമ്പോഴുള്ള ഒരു തെറി വാക്കായോ, ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് പണ്ടാറം അല്ലെങ്കില്‍ പണ്ടാരം അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ.

വസൂരിയെന്ന മഹാമാരി ലോകത്തെ തന്നെ ഭീതിയിലാക്കിയ കാലം, ലോകത്തിന്റ പലഭാഗങ്ങളെ ശക്തമായി ബാധിച്ച പോലെ തന്നെയായിരുന്നു കേരളത്തിലും. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്യ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു. പെട്ടെന്ന് പകരുന്ന അസുഖമായത് കൊണ്ട് പരിപാലിക്കാനോ , ചികിത്സിക്കാന്‍ വൈദ്യന്മാരോ , മരുന്നുകളോ ഇല്ലായിരുന്നു. മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു. അതാണ് പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രയവര്‍ ആയവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും. അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം.

ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്. പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി, ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് ”പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്”. അത്തരത്തില്‍ എരിഞ്ഞു തീര്‍ന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും. കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് ഭീകരമായ അര്‍ത്ഥമാണ് ഉള്ളതെന്ന് പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല.