മലയാള ഭാഷ പ്രയോഗത്തില്‍ നിരന്തരം പുതിയ വാക്കുകള്‍ രൂപപ്പെടുന്നതും, അതിന്റെ വ്യക്തമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുക കൂടി ചെയ്യാതെ ആളുകള്‍ അത് ഉപയോഗിക്കുന്ന പ്രവണത നമുക്കറിയാവുന്നതാണ്. പഴയ കാലം തൊട്ടേ ഇങ്ങനെയുള്ള പദങ്ങള്‍ രൂപപ്പെടുന്നുണ്ട്. അതിന് ഉദാഹരണമാണ് നമ്മള്‍ ഇന്നും ഉപയോഗിക്കുന്ന ക്ണാപ്പ്, ക്ണാപ്പന്‍ തുടങ്ങിയ പ്രയോഗങ്ങള്‍. കൊള്ളരുതാത്ത അല്ലെങ്കില്‍ വിവേക ശൂന്യമായ ചെയ്തികളെ ക്ണാപ്പ് എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.

‘അവനൊരു ക്ണാപ്പനാ ? അവന്‍ ചെയ്ത ഒരു ക്ണാപ്പ് പരിപാടിയേ…’ അങ്ങനെ പോകുന്നു മലയാളിയുടെ ക്ണാപ്പന്‍ വര്‍ത്തമാനങ്ങള്‍.

സത്യത്തില്‍ ക്ണാപ്പ് എന്ന വാക്ക് ഒരു വ്യക്തിയുടെ പേരില്‍ നിന്നുറവിടുത്തതാണെന്ന് പലര്‍ക്കും അറിയില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സര്‍ ആര്‍തര്‍ റോളണ്ട് നാപ്പില്‍ നിന്നാണ് ഈ വാക്കിന്റെ പിറവി. 1920 ല്‍ മലബാറിലെ പോലീസ്‌ക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗവര്‍ണര്‍ എ ആര്‍ നാപ്പിനെ ചുമതലപ്പെടുത്തി. നാപ്പ് എന്നത് ഇംഗ്ലിഷില്‍ KNAP എന്നായിരിന്നു. ഇതിനെ മലയാളികള്‍ ക്‌നാപ് എന്ന് വിളിക്കുകയും പിന്നീട് ക്ണാപ് ആവുകയും ചെയ്തു. നാപിന്റെ റിപ്പോര്‍ട്ടനുസരിച്ച് പോലീസ്‌ക്കാരുടെ ശമ്പള വര്‍ധനവടക്കം തഴയപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ പോലീസ്‌ക്കാര്‍ കൊള്ളരുതാത്ത പരിഷ്‌കാരമെന്ന രീതിയില്‍ ഈ പരിഷ്‌കാരത്തെ ‘ക്ണാപ്പന്‍ പരിഷ്‌ക്കാരം’ എന്ന് വിളിച്ചു. ഇത് പിന്നീട് പ്രചാരത്തിലാവുകയും ഇന്നും നിലനില്‍ക്കുന്ന പദമായി ആളുകള്‍ പ്രയോഗിക്കുന്നുമുണ്ട്.