ആമസോൺ നദീതീരത്തെ ആദിവാസികളാണ് ആദ്യമായി റബ്ബർ മരം കണ്ടെത്തിയത്. റബ്ബറിനെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്ന വിദേശ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസാണ്. ഇന്ത്യ അന്വേഷിച്ചിറങ്ങി, വഴിതെറ്റി തെക്കേ അമേരിക്കൻ തീരത്ത് എത്തിച്ചേർന്ന കൊളംബസ് ഒരു ചെടിയുടെ പാലുകൊണ്ട് പന്തുകൾ ഉണ്ടാക്കുന്നത് കാണുകയുണ്ടായി. ആമസോൺ ആദിവാസികൾ ഈ മരത്തിന് നൽകിയിരുന്ന പേര് ‘ചാഹുച്ചു’ എന്നായിരുന്നു. അവരുടെ ഭാഷയിൽ ‘കണ്ണീരൊഴുക്കുന്ന മരം’ എന്നാണ് ആ പദത്തിനർത്ഥം. ഇംഗ്ലീഷിൽ അത് Caoutchouc എന്നെഴുതി പോന്നു.
പ്രസിദ്ധ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റ്ലി ആണ് പതിനെട്ടാം നൂറ്റാണ്ടിൽ റബ്ബർ എന്ന പേര് ആദ്യമായി ഇതിന് ഉപയോഗിച്ചത് എന്ന് കരുതുന്നു. പെൻസിൽ കൊണ്ടുള്ള അടയാളങ്ങൾ തുടച്ചു മാറ്റാനുള്ള റബ്ബറിനെ കഴിവാണ് ഈ പേരിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.