4 വർഷ സംയോജിതബിരുദ കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. സിജിപിഎ (കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 എങ്കിലുമുള്ള വിദ്യാർഥികൾക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകാമെന്നു ഗവേഷണ പഠനവുമായി ബന്ധപ്പെട്ട യുജിസിയുടെ കരട് ഭേദഗതിയിൽ നിർദേശിക്കുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സീറ്റുകളിൽ 60% െനറ്റ്, ജെആർഎഫ് വിജയികൾക്കു മാറ്റിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 40 ശതമാനത്തിൽ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ പൂർത്തിയാക്കണം. 4 വർഷ ബിരുദകോഴ്സിനു ശേഷം ഒരു വർഷത്തെ (രണ്ടു സെമസ്റ്റർ) മാസ്റ്റേഴ്സ് പഠനം 55 ശതമാനമെങ്കിലും മാർക്കോടെ വിജയിച്ചവർക്കും പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ഭേദഗതികൾ. വരുന്ന വർഷം മുതൽ 4 വർഷത്തെ ബിരുദ കോഴ്സ് ആരംഭിക്കുമെന്നും എംഫിൽ കോഴ്സുകൾ നിർത്തലാക്കുമെന്നും ജെഎൻയു, ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
കോഴ്സ് വർക്ക് ഇല്ലാതെ കുറഞ്ഞതു 2 വർഷവും പരമാവധി 6 വർഷവുമാകും ഗവേഷണപഠനം. പെൺകുട്ടികൾക്കും & ഭിന്നശേഷിക്കാർക്കും 2 വർഷം കൂടി പരമാവധി ലഭിക്കും.