𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
ലോൺ, സാധാരണക്കാരന് ബാലികേറാമല ആയ, എന്നാൽ അംബാനിക്കും കിങ്ഫിഷർ എയർ ലൈൻസിനുമൊക്കെ പൂവിറുക്കുന്ന ലാഘവത്തോടെ പാസാക്കി കിട്ടുന്ന, വേണ്ടി വന്നാൽ ആയിരവും രണ്ടായിരവും കോടികൾ കണ്ണുംപൂട്ടി എഴുതി തള്ളുന്ന ഒരു വിചിത്ര സംഭവം. ആസ്തിയെക്കാൾ കൂടുതൽ കടമുള്ള അംബാനിമാരുള്ള നമ്മുടെ നാട്ടിൽ ചെറുകിട സംരംഭകർ അതായത്, ഇന്ത്യൻ ജി ഡി പിയുടെ 30 % ൽ അധികം സംഭാവന ചെയ്യുന്ന മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് അഥവാ എം എസ് എം ഇ കൾ അനുഭവിച്ച് വരുന്ന ക്രെഡിറ്റ് ഗ്യാപ്പ് നമുക്കൊക്കെ ഊഹിക്കാവുന്നതിനേക്കാൾ ഭീകരമാണ്. ഇന്റർനാഷണൽ ഫൈനാൻഷ്യൽ കോർപറേഷന്റെ ഒരു പഠനം തെളിയിക്കുന്നത്, നമ്മുടെ രാജ്യത്തെ 10 കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ എം എസ് എം ഇ കളിൽ എൺപത് ശതമാനത്തിൽ കൂടുതലും കൃത്യമായ ഫണ്ടിംഗ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ്. എം എസ് എം ഇ കൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരമായാണ് ഓ സി ഇ എൻ അഥവാ ഓപ്പൺ ക്രെഡിറ്റ് ഇനേബിൾമെന്റ് നെറ്റ്‌വർക്ക് വരുന്നത്. ഇന്ത്യൻ സാമ്പത്തിക മേഖല നേരിടുന്ന ക്രെഡിറ്റ് ഗാപ് ഇല്ലാതാക്കുകയാണ് ഓ സി ഇ എൻ ലക്‌ഷ്യം വെക്കുന്നത്.
എന്താണ് ഓ സി ഇ എൻ? ഇന്ത്യൻ ക്രെഡിറ്റ് എക്കണോമിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഓ സി ഇ എൻ എങ്ങനെയാണ് പ്രാവർത്തികമാക്കാൻ പോകുന്നത്? 2020 ൽ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിൽ വെച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകാനിയാണ് ഓ സി ഇ എൻ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ഈ വർഷം അത് യാഥാർഥ്യമാകാൻ പോവുകയാണ്. നന്ദൻ നിലേകാനിയുടെ വാക്കുകളിൽ പറഞ്ഞാൽ, ഓ സി ഇ എൻ, ഓപ്പൺ ക്രെഡിറ്റ് ഇനേബിൾമെന്റ് നെറ്റ്‌വർക്ക് എന്നാൽ ഡെമോക്രട്ടൈസഷൻ ഓഫ് ക്രെഡിറ്റ് സംഭവിക്കും, അതായത് ഇന്ത്യയിൽ നിലവിലുള്ള ക്രെഡിറ്റ് ഗാപ് ഇല്ലായ്മ ചെയ്തുകൊണ്ട് ക്രെഡിറ്റിനെ ജനാധിപത്യവൽക്കരിക്കും.
ഓ സി ഇ എൻ എന്ന ആശയം രൂപം കൊണ്ടിട്ടുള്ളതും അതിന്റെ അടിത്തറ ഡിസൈൻ ചെയ്തിരിക്കുന്നതും ആധാർ, യു പി ഐ, ജി എസ് ടി, ഇന്ത്യയിലെ ബാങ്കിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയിൽ നിലവിലുള്ള ക്രെഡിറ്റ് ഗ്യാപ്, അതും ഒന്നും രണ്ടും കോടികളല്ല, 882 ദശലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാപ്, അത് ഓ സി ഇ എൻ പ്ലാറ്റ്‌ഫോം ഇല്ലാതെയാക്കും. പക്ഷെ എങ്ങനെ? നമുക്ക് നോക്കാം.
അതിനാദ്യം എന്താണ് ഇവിടെയുള്ള പ്രശ്നം എന്നറിയണം. എന്തുകൊണ്ടായിരിക്കും നമ്മുടെ നാട്ടിലെ ചെറുകിട ബിസിനസുകൾക്ക് ലോൺ ലഭിക്കാൻ ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്? കാരണങ്ങൾ പലതാണ്. ഒന്നാമത്തേത് പലർക്കും കൊളാറ്ററൽ അഥവാ ലോൺ തുകയുടെ അത്രയും മൂല്യമുള്ള വസ്തു ഈടായി വക്കാൻ ഉണ്ടാവില്ല. രണ്ടാമത്തേത് ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല. പണം ബാങ്ക് അക്കൗണ്ടുകൾ വഴി ഡീൽ ചെയ്യാതെയുള്ള നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളാണ് അതിനു കാരണം. ഇത്തരം കേസുകളിൽ പ്രോപ്പറായി അക്കൗണ്ട് ചെയ്തിട്ടുള്ള ഡാറ്റ വളരെ കുറവായിരിക്കും.
READ MORE : ബിറ്റ് കോയിനെ വെല്ലാൻ ഇന്ത്യയുടെ ഇ – റുപ്പി?
മൂന്നാമതൊരു കാരണം, ബാങ്കുകൾക്ക് ആവശ്യമായ ഡോക്യൂമെന്റുകൾ നൽകാൻ എം എസ് എം ഇ കൾക്ക് പലപ്പോഴും സാധിക്കാറില്ല എന്നതാണ്. ഇത്തരത്തിൽ ഡോക്യൂമെന്റുകൾ നൽകാൻ കഴിയാതെ വരുമ്പോൾ ഇവർക്ക് ലോൺ നൽകുന്നതിലൂടെ എത്ര മാത്രം റിസ്ക് ആണ് ബാങ്ക് ഏറ്റെടുക്കാൻ പോവുന്നത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ബാങ്കിന് ഇല്ലാതെ വരും. ലോൺ റിജെക്ട് ചെയ്യാനുള്ള ഒരു പ്രധാന കാരണമായി അത് മാറിയേക്കാം. അദാനിയും കിങ്ഫിഷർ മുതലാളിയും റിജെക്ട് ചെയ്യപ്പെടാത്തതിന് കാരണവും ഇതാണ്. കൃത്യമായി ഡോക്യുമെന്റ് ചെയ്ത് ബാങ്കിനെ ബോധ്യപ്പെടുത്താൻ അവർക്ക് സാധിക്കുന്നുണ്ട്. പക്ഷെ എം എസ് എം ഇ കൾക്ക് സാധിക്കാറില്ല.
അടുത്തൊരു കാരണം ലോൺ പ്രോസസിംഗ് ഫീ ആണ്. ബാങ്കുകൾക്ക് അനുസരിച്ചായിരിക്കും ഇത്. പ്രോസസ്സിംഗ് ഫീ കൂടുമ്പോൾ പലിശയും കൂടും. പലപ്പോഴും പലിശ 15 മുതൽ 30 % വരെ ആവുന്നത് ഈയൊരു കാരണം കൊണ്ടാണ്. ഇത്തരത്തിൽ കൂടിയ പലിശ നിരക്കിൽ ലോൺ പാസായാൽ തന്നെ ലോൺ എമൗണ്ട് കയ്യിലേക്ക് കിട്ടാൻ എടുക്കുന്ന സമയം പിന്നെയും കൂടുതലായിരിക്കും. ബാങ്കുകളുടെ ടേൺ എറൗണ്ട് ടൈം എന്ന് പറയുന്നത് 15 ദിവസം മുതൽ 3 മാസം വരെ ആയതുകൊണ്ടാണ് ഇത്. സബ്സിഡി അർഹത ഉണ്ടോയെന്ന് പരിശോധിച്ച് വരുമ്പോൾ സമയം പിന്നെയും നീളും. സ്വാഭാവികമായും അർജന്റായി പണമാവശ്യമുള്ള വ്യക്തിയെ ഈ കാലതാമസം വട്ടിപ്പലിശക്കാരനിലേക്ക് നയിക്കും. ആഴ്ചയിൽ 3 മുതൽ 5 ശതമാനം വരെ പലിശ നൽകി വായ്പ എടുക്കേണ്ട അവസ്ഥയിലേക്ക് എം എസ് എം ഇ കൾ എത്തുന്നത് ഇതുകൊണ്ടാണ്.
READ MORE : സാമ്പത്തിക മാന്ദ്യം വരുമോ? വായിക്കൂ.
ഇത്തരത്തിൽ ബാങ്കിങ് ആൻഡ് ഫൈനാൻസ് മേഖലയിൽ എം എസ് എം ഇ കൾ നേരിടുന്ന പ്രശ്നങ്ങൾ ഒരുപാടാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം എന്ന നിലയിലാണ് ഓ സി ഇ എൻ എത്തുന്നത്. ഓപ്പൺ ക്രെഡിറ്റ് എനേബിൾമെൻറ് നെറ്റ്‌വർക്ക് എങ്ങനെയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത് എന്ന് നോക്കാം. ഓ സി ഇ എൻ വഴിയുള്ള മണി ലെൻഡിങ് പ്രോസസിന് വിവിധ ഘട്ടങ്ങളാണുള്ളത്. ആദ്യ ലെയർ ഐഡന്റിറ്റി ലെയർ ആണ്.
ആദ്യം പറഞ്ഞത് പോലെ ആധാർ, ഡിജി ലോക്കർ പോലുള്ള സംവിധാനവുമായി റിലേറ്റ് ചെയ്തിരിക്കുന്നതുകൊണ്ട് തന്നെ ലോണുമായി ബന്ധപ്പെട്ട ഐഡന്റിറ്റി വെരിഫിക്കേഷൻ, അതുപോലെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധന എന്നിവയൊക്കെ എളുപ്പത്തിൽ മിനിറ്റുകളുടെ ഇടവേളയിൽ നടക്കും.
രണ്ടാമത്തെ ലെയർ ആണ് പേയ്‌മെന്റ് ലെയർ. ലോൺ അപ്രൂവ് ആയി കഴിഞ്ഞാൽ, പേ ടിഎം പോലുള്ള യു പി ഐ സംവിധാനം വഴി ലോൺ എമൗണ്ട് ഡയറക്റ്റായി ബാങ്കിലേക്ക് ട്രാൻസ്ഫർ ആവുകയാണ് ചെയ്യുന്നത്. ഇ എം ഐ തിരിച്ചടവും ഇതേ യു പി ഐ അക്കൗണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയും.
മൂന്നാമത്തെ ലെയർ ഡാറ്റ ലെയർ. ഇവിടെ ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ ഇൻഫർമേഷൻ പോലുള്ളവയുടെ വെരിഫിക്കേഷൻ ആണ് നടക്കുന്നത്. സുരക്ഷിതമായ ഡാറ്റ ഷെയറിങ് ഉറപ്പുവരുത്തുന്നതിനും സ്‌കാമുകളൊന്നും നടക്കാതിരിക്കുന്നതിനുമായി DEPA അഥവാ ഡാറ്റ എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ ആർക്കിടെക്ച്ചർ എന്ന പോളിസിയും സർക്കാർ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റ സുരക്ഷിതമായിരിക്കും. സംരംഭകന് ധൈര്യമായി വിവരങ്ങൾ ഷെയർ ചെയ്യാം.
Read More : Boat ഇന്ത്യയിലെ നമ്പർ വൺ ലൈഫ് സ്റ്റൈൽ ബ്രാൻഡായത് എങ്ങനെ?
ഈ പ്രോസസുകളെല്ലാം മിനുട്ടുകൾകൊണ്ട് കഴിയും. ലോങ്ങ് പ്രോസസുകളോ കാത്തിരിപ്പുകളോ ഒന്നും തന്നെ ഇല്ലാതെ ലോൺ ലഭിക്കും. സ്വാഭാവികമായും ഇന്ത്യയിലെ എം എസ് എം ഇ കളുടെ മുഖച്ഛായ മാറാൻ ഇത് കാരണമാകും. വർക്കിംഗ് ക്യാപിറ്റൽ മാക്സിമൈസ് ചെയ്യാൻ സംരംഭകന് സാധിക്കും. മാത്രമല്ല എം എസ് എം ഇ കളുടെ ക്രെഡിറ്റ് വേർത്തിനെസ് വർധിക്കും. കോവിഡ് പോലുള്ള പാൻഡെമിക്കുകളോ, ബാഡ് ബിസിനസ് സ്റ്റേജുകളോ മറികടക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കും.
ഇതിന്റെയൊക്കെ ഇമ്പാക്ട് തീർച്ചയായും അവരുടെ ഔട്പുട്ടിൽ പ്രതിഫലിക്കും. ഔട്പുട്ട് കൂടും. കൂടുതൽ ക്ലയന്റ്സിനെ സെർവ് ചെയ്യാൻ എം എസ് എം ഇ കൾക്ക് സാധിക്കും. അവർ കൂടുതൽ നികുതികൾ അടക്കും. ഇതിന്റെയെല്ലാം ഫലമായി കൂടുതൽ ആളുകൾക്ക് ജോലി ലഭിക്കും. ഇന്ത്യൻ ജി ഡി പി യുടെ 30 % സംരക്ഷിക്കപ്പെടുകയും ചെയ്യും.
പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഐ സി ഐ സി ഐ, കൊടാക്, പോലുള്ള ഏഴിലധികം ബാങ്കുകൾ ഇപ്പോൾ തന്നെ ഓ സി ഇ എന്നുമായി കൊളാബറേറ്റ് ചെയ്ത് കഴിഞ്ഞു. ഇതിനോടകം ഏതാണ്ട് 3500 ഓളം ലോണുകൾ ഓ സി ഇ എൻ വഴി നൽകി കഴിഞ്ഞു. 15 കോടി രൂപയോളം വരുമത്. 160 രൂപയാണ് ഇതിലെ ഏറ്റവും ചെറിയ ലോൺ എമൗണ്ട്. ഏറ്റവും കൂടുതൽ 10 ലക്ഷവും. അപ്പോൾ ഇങ്ങനെയാണ് ഓ സി ഇ എൻ ഇന്ത്യൻ എക്കണോമിയിൽ മാറ്റം സൃഷ്ടിക്കാൻ പോകുന്നത്, അല്ല മാറ്റങ്ങളുണ്ടാക്കികൊണ്ടിരിക്കുന്നത്. എം എസ് എം ഇ കൾ ഇന്നനുഭവിക്കുന്ന ക്രെഡിറ്റ് ഗ്യാപ് കുറച്ച് നാളുകൾകൊണ്ട് തന്നെ അപ്രത്യക്ഷമായേക്കും എന്ന് വേണം കരുതാൻ. അങ്ങനെ സംഭവിക്കുമ്പോൾ ഇന്ത്യയിലെ ജീവിതനിലവാരം കൂടിയാണ് ഉയരാൻ പോകുന്നത്. ഇന്ത്യൻ എക്കണോമിയിൽ മാറ്റങ്ങൾ സംഭവിക്കട്ടെ. കാത്തിരുന്ന് കാണാം.