തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്കില്‍സ് എക്സ്പ്രസ്സ് പദ്ധതി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും, കാഫിറ്റ് (CAFIT), ഡബ്വ്യുഐടി (WIT), നാസ്കോം (NASSCOM), സിഐഐ (CII) എന്നിവയുടെയും സഹായ സഹകരണത്തോടെയാണ് കേരള സ്കില്‍സ് എക്സ്പ്രസ്സ് നടത്തുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം പഠനം കഴിഞ്ഞിറങ്ങുന്ന ഡിഗ്രി/പിജി വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 10,000 പേര്‍ക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ തീവ്രയജ്ഞ മാതൃകയില്‍ തൊഴില്‍ നല്കി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴില്‍ മാതൃകയ്ക്ക് രൂപം നല്‍കുന്നതിനാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത് എന്ന് നോളേജ് മിഷൻ അറിയിച്ചു.
പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് ജി. ടെകിന്റെ നേതൃത്വത്തില്‍ ഐ ടി കമ്പനികളുടെ ഒരു ഇന്‍ഡസ്ട്രി മീറ്റും സംഘടിപ്പിച്ചിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്നപദ്ധതിയുമായി ബന്ധപ്പെട്ട് നോളജ് ഇക്കോണമി മിഷൻ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് (DWMS) ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുക എന്നതുമായിരുന്നു ഇന്‍ഡസ്ട്രി മീറ്റിന്റെ പ്രധാന ലക്ഷ്യം. പ്രസ്തുത ഇന്‍ഡസ്ട്രി മീറ്റില്‍ 130-ല്‍ അധികം കമ്പനികളാണ് പങ്കെടുത്തത്.
ഹോട്ടല്‍ ഹൈ സിന്ധില്‍ വച്ച് നടന്ന ചടങ്ങില്‍ കെ-ഡിസ്ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ഡോ.കെ.എം. എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയര്‍ ചെയര്മാന് വി.കെ. മാത്യൂസ്, ടെക്നോപാര്‍ക് സിഇഒ സഞ്ജീവ്നായര്‍, കെ-ഡിസ്ക്ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ.സിസ തോമസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കമ്പനികളെ കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നോളജ് മിഷന്റെ മറ്റ് പാര്‍ട്ണര്‍മാരും പങ്കെടുത്തു.