കോളേജ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍ വേണ്ടെന്ന് യു.ജി.സി. സര്‍വ്വകലാശാല നല്‍കുന്ന മാര്‍ക്ക് ലിസ്റ്റിലോ സര്‍ട്ടിഫിക്കറ്റിലോ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് യു.ജി.സി. വ്യക്തമാക്കിയത്. മുമ്പ് ഫോട്ടോയോ ആധാര്‍ നമ്പര്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കാന്‍ യു.ജി.സി. ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സെപ്റ്റംബര്‍ 4നു നല്‍കിയ നോട്ടീസില്‍ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതിനാല്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ആധാര്‍ നിയമം 2016 പ്രകാരം ആധാര്‍ നമ്പര്‍ പരസ്യമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. സര്‍ട്ടിഫിക്കേറ്റ് പലരും കാണാന്‍ ഇടയുള്ളതുകൊണ്ട് തന്നെ ആധാര്‍ നിയമം 2016ന്റെ ലംഘനമാണെന്നാണ് യു.ജി.സിയുടെ കണ്ടെത്തിയത്. ആധാര്‍ നമ്പര്‍ ഒഴികെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ക്ക് പുതിയ നോട്ടീസ് ബാധകമല്ല. സര്‍ട്ടിഫിക്കേറ്റില്‍ കള്ളത്തരം കാണിക്കുന്നത് തടയാനും രാജ്യത്താകമാനം സമാനതയും സുതാര്യതയും കൊണ്ടുവരാനുമാണ് തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം കൊണ്ടുവന്നിരുന്നത്.