Munavira Vakayil
Munavira Vakayil
Sub Editor, NowNext

പുതുമ പരീക്ഷിക്കുന്ന പുതു തലമുറക്ക് പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവും പുതുമയുള്ളതാണ്.

കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും പലർക്കും പരിചിതമല്ല. അങ്ങനെയുള്ള കോഴ്സുകൾ ആണ് താഴെ പറയുന്നത്.

ഡേറ്റ അനലിറ്റിക്സ്

ഓരോ വർഷങ്ങളിലും വിറ്റഴിക്കപ്പെട്ട ഉൽപ്പന്നങ്ങളെ, ഉല്പന്നത്തിന്റെ ഡിമാന്റിനെ എല്ലാം അപഗ്രഥിച്ച് വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ വിവരങ്ങളെ വിശകലനം ചെയ്യുന്ന മേഖലയാണ് ടാറ്റ അനലിറ്റിക്.

മാനേജ്മെന്റ് ശാഖകളിൽ ഇതിന്റെ ബിസിനസ് വശത്തിന് ഊന്നൽ നൽകുമ്പോൾ സയൻസ്, എൻജിനീയറിങ് മേഖലകളിൽ ശാസ്ത്ര, സാങ്കേതിക വശവും അപഗ്രഥനരീതിയുമാണ് പഠിപ്പിക്കുന്നത്.

എം എസ്‌ സി ഡേറ്റ അനലിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ പ്രോഗ്രാമുകൾ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ആരംഭിക്കുന്നുണ്ട്. എൻജിനീയറിങ് കോഴ്സുകളിലും ഡേറ്റ അനലിറ്റിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ വിദഗ്ധരായവരെ ക്ഷാമമുള്ളതിനാൽ തൊഴിൽ സാധ്യത കൂടുതലാണ്.

ഇക്കണോമെട്രിക്സ്

സാമ്പത്തികശാസ്ത്ര തത്വങ്ങളെ സ്റ്റാറ്റിസ്റ്റിക്സും മാത്‌സും ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. അതുപയോഗിച്ച് വിവിധ പ്രശ്നങ്ങളിൽ പ്രായോഗിക പരിഹാരങ്ങൾ കാണുന്നു. എം എ പ്രോഗ്രാമിൽ ഇക്കണോമിക്സ് വിഷയങ്ങൾക്കും എം എസ്‌ സി പ്രോഗ്രാമിൽ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്കുമാണ് പ്രാധാന്യം.

കൃഷിയിലും വ്യവസായത്തിലും മറ്റും ആസൂത്രണം, ഭാവി വിശകലനം തുടങ്ങിയവയ്ക്ക് ഇക്കണോമെട്രിക്സ് ഉപയോഗപ്പെടുത്തുന്നു. കൂടുതൽ മേഖലകളിൽ പ്രഫഷനലിസം കടന്നുവരുന്നതോടെ ഇക്കണോമെട്രിക്സ് അവിഭാജ്യ ഘടകമായി മാറും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാൻ കംപ്യൂട്ടറിനെ പരിശീലിപ്പിച്ചെടുത്താൽ ഒട്ടേറെ മേഖലകളിൽ പ്രയോജനപ്പെടും. ഇടപാടുകാരുടെ പതിവായുള്ള അന്വേഷണങ്ങൾക്കു നൽകേണ്ട മറുപടികൾ കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്തിരിക്കുകയാണിവിടെ. മെഷീൻ ലാംഗ്വിജും ഇതോടൊപ്പം ചേർത്തുപറയാം.

പി ജി തലത്തിൽ എം എസ്‌ സി, എം ടെക് പ്രോഗ്രാമുകൾ. നിലവിൽ തിരുവനന്തപുരം ഐ ഐ ഐടി എം കെ ഉൾപ്പെടെ ചിലയിടങ്ങളിൽ എ ഐ കോഴ്സുകളുണ്ട്.

ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലാഗ്വേജിന്റെയും സ്വാധീനം വർധിക്കുകയാണ്. കംപ്യൂട്ടർ സയൻസുകാർക്കു മാത്രമല്ല, എല്ലാ മേഖലകളിൽ പഠിക്കുന്നവർക്കും ഇവ അറിയേണ്ടിവരും.

ഇന്റഗ്രേറ്റഡ് കോഴ്സുകൾ

ഇന്റഗ്രേറ്റഡ് കോഴ്സ് എന്നാൽ 4 വർഷ ബി.ടെക് 2 വർഷ എം.ടെക് എന്നിവ സംയോജിപ്പിച്ച് 5 വർഷം കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയാണ്. ഇന്റഗ്രേറ്റഡ് കോഴ്സിൽ, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ബാച്ചിലർ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും ലഭിക്കും. പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ബേസിക് സയൻസ്, ജിയോളജി തുടങ്ങിയ വിഷയങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുണ്ട്.

വിഷയം ആഴത്തിൽ പഠിച്ച്‌ ഗവേഷണത്തിലേക്കുള്ള വഴി എളുപ്പം നേടാവുന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. അതുപോലെ തന്നെ ഡിഗ്രിക്കും പിജിക്കുമായി വെവ്വേറെ പ്രവേശനം തേടേണ്ടതായി വരുന്നില്ല. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് പഠനം ഇടയ്ക്കു നിർത്തി ബിരുദ സർട്ടിഫിക്കറ്റ് മാത്രമായി നേടാൻ സാധിക്കില്ല.

സൈബർ ഫൊറൻസിക് സയൻസ്

സൈബർ കുറ്റകൃത്യങ്ങളിലും ഓൺലൈൻ തട്ടിപ്പുകളിലും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുക, കംപ്യൂട്ടറുകളിലെയും ഡിജിറ്റൽ സ്റ്റോറേജ് ഉപകരണങ്ങളിലെയും വിവരങ്ങൾ അപഗ്രഥിക്കുക തുടങ്ങിയവയാണ് ജോലി. എല്ലാത്തരം കുറ്റകൃത്യങ്ങൾ തെളിയിക്കാനും സൈബർ തെളിവുകൾ സഹായകരമാണ്.

സൈബർ കുറ്റകൃത്യങ്ങൾ ഏറുന്നതിനാലും മിക്ക കുറ്റകൃത്യങ്ങളിലും ഡിജിറ്റൽ തെളിവുകൾ ഉണ്ടാകുമെന്നതിനാലും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ ആവശ്യമുണ്ട്. ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകൾ പുതുതായി അനുവദിച്ചിട്ടുണ്ട്. നിലവിൽ ചുരുക്കം ചില ക്യാംപസുകളിൽ ഇതു പഠിപ്പിക്കുന്നുണ്ട്.

സ്പോർട്സ് മാനേജ്മെന്റ്

കായിക അധ്യാപനം, കോച്ചിങ് എന്നിവയൊഴികെ സ്പോർട്സുമായി ബന്ധപ്പെട്ട മേഖലകളാകും പഠിക്കുക. സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്, ഈ രംഗത്തെ സാങ്കേതികവിദ്യകൾ, താരങ്ങളുടെ പ്രഫഷനൽ മാനേജർമാരാകാനുള്ള പരിശീലനം തുടങ്ങിയവ. കായിക മികവല്ല, ഈ മേഖലയെക്കുറിച്ചുള്ള ധാരണയാണു വേണ്ടത്. സ്പോർട്സിലും മാനേജ്മെന്റിലും അഭിരുചിയുള്ളവർക്കു പുതിയ അവസരം.

കേരളത്തിലാദ്യമാണ് ഇത്തരമൊരു ബിരുദ പ്രോഗ്രാം. കായികരംഗം കൂടുതൽ പ്രഫഷനലാകുന്നത് സാധ്യതകൾ വർധിപ്പിക്കുന്നു.

ഒക്കുപ്പേഷനൽ തെറപ്പി

വ്യക്തികൾക്ക് ജന്മനാലോ പിന്നീടോ ഉണ്ടാകുന്ന പരിമിതികളെ മറികടക്കാൻ സഹായിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾക്കും ജോലിക്കും പ്രാപ്തരാക്കുകയുമാണ് ഒക്കുപ്പേഷനൽ തെറപ്പിസ്റ്റിന്റെ ജോലി. ഫിസിയോതെറപ്പി, സ്പീച്ച്-ലാഗ്വേജ്‌ പാത്തോളജി, ഓഡിയോളജി, നഴ്സിങ്, സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ മേഖലകളുമായി ചേർന്നാണു പ്രവർത്തനം. 4 വർഷ പ്രോഗ്രാം. പാരാമെഡിക്കൽ ഡിഗ്രി റാങ്ക് ലിസ്റ്റിൽ നിന്നാണു പ്രവേശനം.

ആശുപത്രികൾ, സ്‌പെഷ്യല്‍ സ്കൂളുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ തുടങ്ങിയവയിൽ അവസരം. ഈ രംഗത്തു നിലവിൽ പ്രഫഷനലുകൾ വളരെ കുറവുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!