കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അഭ്യസ്ത വിദ്യരായവർക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേള അവസര പെരുമഴയില്‍ അവസാനിച്ചു. കഴക്കൂട്ടം അല്‍സാജ് സെന്ററില്‍ വെച്ച് നടന്ന പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ സംരംഭ മേഖലയിലെ സാധ്യതകളെയും അവസരങ്ങളെയും മുന്‍ നിര്‍ത്തി വിദഗ്ധര്‍ നയിക്കുന്ന സെമിനാറും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചിരുന്നു.
ഐ ടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി സാങ്കേതികവും അല്ലാതയുമുള്ള നിരവധി തൊഴിലവസരങ്ങളുമായി 75 കമ്പനികള്‍ ഭാഗമായ തൊഴില്‍ മേളയില്‍, 2000 ത്തോളം തൊഴില്‍ അപേക്ഷകര്‍ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, ഏഷ്യാനെറ്റ്, പോപ്പുലർ ഹ്യുണ്ടായി, ശ്രി ഗോകുലം മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ തൊഴിൽ മേളയുടെ ഭാഗമായി. 350 ൽ പരം തൊഴിൽ അപേക്ഷകർക്ക് തൊഴിൽ ലഭിക്കുകയും, 700 ൽ പരം ആളുകൾ ചുരുക്ക പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തൊഴില്‍ മേള വാര്‍ഡുകള്‍ തരം തിരിച്ചാണ് സംഘടിപ്പിച്ചത്. കോവിഡ് പകര്‍ച്ച വ്യാധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കും തൊഴിലില്ലായ്മക്കും പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന പരിപാടി കൂടിയായ തൊഴില്‍ മേള, നിരവധി അവസരങ്ങളിലൂടെ കഴക്കൂട്ടത്ത്ക്കാർക്ക് ആശ്വാസമായി.