വർണാന്ധത ഉള്ളവർക്കും (കളർ ബ്ലൈൻഡ്നെസ്) പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര നിർമാണ കോഴ്സുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചലച്ചിത്ര നിർമാണവും എഡിറ്റിങ്ങും കലയാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏതു പരിമിതിയെയും സഹായവും പിന്തുണയും കൊണ്ട് മറികടക്കാം. വർണാന്ധതയുടെ അടിസ്ഥാനത്തിൽ പ്രവേശനത്തിൽ വിവേചനം പാടില്ലെന്നു കോടതി പറഞ്ഞു.
ചുരുക്കപ്പട്ടികയിൽ വന്നിട്ടും വർണാന്ധത ഉണ്ടെന്ന കാരണത്താൽ 3 വർഷത്തെ ഫിലിം എഡിറ്റിങ് കോഴ്സിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ പട്ന സ്വദേശിയായ അശുതോഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അശുതോഷിന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. വിഷയം പഠിക്കാനായി സുപ്രീം കോടതി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ 6 കോഴ്സുകളിൽ വർണാന്ധത ഉള്ളവർക്ക് പ്രവേശനം നൽകിയിരുന്നില്ല.