ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ചയാണ് ഫെലിസെറ്റ്. വെളുപ്പിൽ കറുത്ത പുള്ളികളോട് കൂടിയ ഒരു സുന്ദരി പൂച്ച. 1963 ഒക്ടോബർ 18-നാണ് ഫെലിസെറ്റ് ബഹിരാകാശത്ത് എത്തിയത്.
ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയാണ് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് അയച്ചത്.
14 പൂച്ചകളിൽ നടത്തിയ പരിശീലന പരിപാടികൾക്കൊടുവിലാണ് ഫെലിസെറ്റിനെ തിരഞ്ഞെടുത്തത്. ഭൂമിയിൽ നിന്നും 157 കിലോമീറ്റർ ഉയരത്തിലേക്കാണ് ഫെലിസെറ്റിനെയും വഹിച്ച് ബഹിരാകാശ പേടകം പറന്നത്.
ബഹിരാകാശത്തെത്തിയ ഫെലിസെറ്റ് ഭാരമില്ലാത്ത അവസ്ഥയും (വെയ്റ്റ്‌ലെസ്നസ്) അനുഭവിച്ചു. 15 മിനിറ്റ് മാത്രം നീണ്ട ബഹിരാകാശ ജീവിതത്തിനു ശേഷം തിരിച്ചെത്തി. ഭൂമിയിൽ നിന്നും തിരിച്ചെത്തിയ ഫെലിസെറ്റിന്റെ ജീവിതം പിന്നീട് ഗവേഷണ പഠനങ്ങൾക്ക് വേണ്ടിയായിരുന്നു. ഭൂമിയിലെത്തി രണ്ട് മാസത്തിന് ശേഷം ഫെലിസെറ്റ് മരിച്ചു പോയി.
ബഹിരാകാശയാത്ര നാഡീ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ ഫെലിസെറ്റിന്റെ തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്‌തതോടെയാണ് ഫെലിസെറ്റ് വിടപറഞ്ഞത്. ഇതോടെ ‘ആസ്ട്രോക്യാറ്റ്’ എന്ന പേരിൽ ഫെലിസെറ്റ് ചിരപ്രതിഷ്ഠ നേടി
5 അടി ഉയരമുള്ള ഫെലിസെറ്റിന്റെ വെങ്കല പ്രതിമ ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പെയ്സ് യൂണിവേഴ്സിറ്റിയിൽ അനാച്ഛാദനം ചെയ്‌തു. ഭൂമിയുടെ മുകളിൽ നക്ഷത്രങ്ങളെയും നോക്കിയിരിക്കുന്ന ഫെലിസെറ്റിന്റെ പ്രതിമയാണ് ഇവിടെയുള്ളത്.