കോവിഡ് പടർന്ന് പിടിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തോളമായി കരസേനയിൽ പുതിയതായി റിക്രൂട്ട്മെൻറ് നടന്നിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് റിക്രൂട്ട്‌മെന്റ് റാലികൾ നിർത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം സൈനികരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഓരോ മാസവും 5,000 സൈനികർ വീതം കൂടി വരികയാണ്. സേനയിൽ റിക്രൂട്ട്മെൻറ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ദില്ലിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കരസേനയിലെ ജവാൻമാരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ കൊണ്ടുവന്ന റിക്രൂട്ട‍്‍മെൻറ് മോഡൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇന്ത്യൻ ആർമിയിലെ എല്ലാ സൈനികരെയും ഇനി ടൂർ ഓഫ് ഡ്യൂട്ടി (ToD) മാതൃകയിൽ റിക്രൂട്ട് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ 25% പേർ മൂന്ന് വർഷവും 25% സൈനികർ അഞ്ച് വർഷവും സേവനമനുഷ്ഠിക്കും. ശേഷിക്കുന്ന 50% പേർ വിരമിക്കൽ പ്രായം എത്തുന്നതുവരെ മുഴുവൻ കാലവും സൈന്യത്തിൽ തുടരും. ഈ രീതിയിലാണ് സൈനികരെ നിയമിക്കാൻ പദ്ധതിയിടുന്നത്. വർദ്ധിച്ചു വരുന്ന പ്രതിരോധ പെൻഷൻ ബില്ലുകൾ കുറയ്ക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഈ നിർദിഷ്ട റിക്രൂട്ട്‌മെന്റ് മോഡൽ ഓഫീസർമാർക്ക് ബാധകമായിരിക്കില്ല.