ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ‘അഷ്ടാദശി പദ്ധതി’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം. ബി., സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., റോജി. എം. ജോൺ എം. എൽ. എ., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ഹണി ജി. അലക്സ്, ഡോ. ഭവാനി വി. കെ. എന്നിവർ പ്രസംഗിക്കും.
1996 മുതൽ സംസ്കൃത പഠനത്തിനും വ്യാപനത്തിനുമായി സംസ്ഥാനത്തെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോട സർവ്വകലാശാല സംസ്കൃത പ്രചാരണത്തിനായി ആരംഭിച്ച വിവിധ പദ്ധതികളിൽ ഒന്നാണ് ‘മാതൃകാവിദ്യാലയ പദ്ധതി’. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണിത്. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു.