എല്ലാ വികാരങ്ങളിലും വെച്ച് ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ വികാരമാണ് അസൂയ എന്ന് പറഞ്ഞത് വിശ്വസാഹിത്യകാരനായ ബെൽസാക്ക് ആണ്. ആ അസൂയയെ ഉപയോഗിച്ച് വിപണനം നടത്തിയ ഉല്പന്നമാണ് ‘ഒനിഡ ടി വി’.

അസൂയയിൽ നിന്ന് ഒരു ലാഭവും ഉണ്ടാവുന്നില്ല ഉണ്ടാകുന്നത് സമയനഷ്ടം മാത്രം. അണയ്ക്കുവാൻ ഏറ്റവും എളുപ്പമുള്ള വികാരം അസൂയ തന്നെ. എന്നിട്ടും അസൂയ ഒനിഡയ്ക്ക് ഓർമ്മകളും പണവും നൽകി.

അസൂയയുടെയും കുശുമ്പിൻറ്റെയും ശരീരഭാഷ ഒന്നുതന്നെ ആകയാൽ, ഇവ പരസ്പരം മാറിപ്പോകും. അസൂയ വളർത്തുന്ന പലതുമുണ്ട് സൗന്ദര്യം, ജനസമ്മിതി, ഉടമസ്ഥതാസ്ഥാനം തുടങ്ങിയവ ഇതിൽ പ്രധാനം.

നമുക്ക് അസൂയ തോന്നുക-നമ്മുടെ സമന്മാരായവരോട് മാത്രമാണ്. നാം അറിയാത്തവരോട് നമുക്ക് അസൂയയില്ല. അതുകൊണ്ടുതന്നെയാണ് അസൂയയെ ഏറ്റവും ആത്മാർത്ഥമായ പൊങ്ങച്ചം എന്ന് വിശേഷിപ്പിക്കുന്നത്. ഈ തത്വം ഉപയോഗിച്ചാണ് ഒനിഡയുടെ ഭാഗ്യചിഹ്നമായ ഡെവിൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അസൂയയെ കുറിച്ച് ഒരു കഥയുണ്ട്. ഒരു കർഷകന് ഒരു മാന്ത്രിക വിളക്ക് ലഭിച്ചു. അതൊന്ന് ഉരസിയപ്പോൾ അതിൽ നിന്നും ഒരു ‘ജിന്ന്’ പുറത്തുവന്നു. എന്നിട്ട് കർഷകൻറെ ഏതെങ്കിലും ഒരു ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് പറഞ്ഞു. കർഷകൻ കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു ‘അയൽക്കാരന്റെ പക്കലുള്ള പശു ചത്തു പോകട്ടെ!’

നമ്മിൽ പലരും ഈ കർഷകനെ പോലെയാണ്. നമ്മുടെ ജീവിതത്തിലും ഇത്തരം ഒരു അസൂയ മനസ്സിലൂടെ കടന്നു പോയിട്ടില്ലേ? നാമും പച്ച കണ്ണുള്ള രാക്ഷസൻറെ ഇരയായിട്ടില്ലേ?

ഈ ഇഷ്ടപ്പെടലാണ് ഒനിഡയുടെ ഡെവിളിനെയും നമ്മുടെ ഇഷ്ട മുദ്രയാക്കിയത്. അങ്ങനെ ഡെവിൾ ഒനിഡയുടെ ഭാഗ്യ മുദ്രയായി. അത് നമ്മുടെ സ്വീകരണമുറിയുടെ അലങ്കാരമായി. വൈകാതെ ഒരു വൈകാരിക ഘടകമായി.

ഒനിഡയെ ജനം ആകർഷിക്കുന്ന ബ്രാൻഡാക്കി മാറ്റുന്നതിലും, ടെലിവിഷൻ കച്ചവടത്തിൽ വൻലാഭം ഉണ്ടാകുന്നതിനും ഈ ചെകുത്താൻ വഹിച്ച പങ്ക് ചെറുതല്ല.

‘ഉടമയ്ക്ക് അഭിമാനം, അയൽക്കാരന് അസൂയ’-എന്ന പരസ്യവാചകം ഡെവിളിൻറെ ചിത്രത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ഒനിഡ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഏതു ഭാഗ്യമുദ്രയും ബ്രാൻഡിനെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് മുഖ്യമായും നിർവഹിക്കുന്നത്. ഇങ്ങനെയാണ് ബ്രാൻഡിന് ഊർജ്ജം പകരുന്ന ഉപഭോക്തൃ ഓർമ്മകളായി ഭാഗൃ മുദ്രകൾ വളരുന്നത്. ഈ ലക്ഷ്യത്തോടെ തന്നെയാണ് ബ്രാൻഡുകൾക്കൊപ്പം ഇത്തരം ചിഹ്നങ്ങളും സൃഷ്ടിക്കുന്നത്. ബ്രാൻഡിനെ ഓർമ്മപ്പെടുത്താനുള്ള ഏറ്റവും ലളിതമായ രൂപം.

മറ്റെല്ലാ വികാരങ്ങളെയും പോലെ അസൂയയുടെ വേരുകളും ഒരു പരിണാമത്തിൻറെ ഘട്ടത്തിലാണ്. നാം മറ്റുള്ളവരെ താരതമ്യം ചെയ്യുന്നതു നിർത്തിയാൽ അസൂയ അപ്രത്യക്ഷപ്പെടും.

ടെലിവിഷൻ ഒരു ആഡംബര വസ്തു അല്ലാതായതോടെ വൈകാരിക ചിഹ്നമായി മാറിയ ഡെവിളിന് അതിൻറെ പ്രസക്തിയും നഷ്ടപ്പെട്ടു.

ടെലിവിഷൻ ഇന്നൊരു ലക്ഷ്വറിയല്ല. ആവശ്യസാധനങ്ങളുടെ നിരയിലാണ് അതിൻറെ സ്ഥാനം. അതുകൊണ്ടുതന്നെ ടെലിവിഷൻ കാണുമ്പോൾ അത് കൈവശമില്ലാത്തവർക്ക് അസൂയ തോന്നുന്ന കാലം കഴിഞ്ഞു. ഇത് കാലങ്ങളായി ഈ പരസ്യവുമായി ഇഴുകിച്ചേർന്ന ഉപഭോക്താവിന് ഉൾക്കൊള്ളാനാകുമോ?

ഇത്തരം മുദ്രകൾ ബ്രാൻഡുകളുടെ ഭാഗം തന്നെയല്ലേ? അതുകൊണ്ടുതന്നെയല്ലേ,ഉപേക്ഷിക്കപ്പെട്ട രാജാവിനെ, തിരികെ കൊണ്ടുവരേണ്ടി വന്നത്?

ഒനിഡയുടെ ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളിലൊക്കെ പിശാച് ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അത് പരസ്യം കാണുമ്പോൾ തൻറെ ബ്രാൻഡ് ഏതാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

സാധാരണ മുദ്രകളിൽ നിന്നും വ്യത്യസ്തമായി നെഗറ്റീവ് സ്വഭാവം പുലർത്തുന്നതായിരുന്നു ഈ ഡെവിൾ. എന്നിട്ടും അത് ഏവരുടെയും തോഴനായി. അങ്ങനെ നെഗറ്റീവിൽ നിന്ന് ഒരു പോസിറ്റീവ് ഫലം ഉണ്ടാക്കാൻ ഈ മുദ്രയ്ക്ക് കഴിഞ്ഞു.

പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി. ഗ്ലോബലൈസേഷൻറെ വാതിലുകൾ തുറക്കപ്പെട്ടു. ഡെവിൾ എന്ന ഭാഗ്യമുദ്രയെ ഒനിഡയും കൈവിട്ടു. എന്നിട്ടും ഈ പിശാച് ഉപഭോക്താക്കളുമായി ഇന്നും നിലനിൽക്കുന്നു.

അപ്പോൾ അസൂയപ്പെടുന്നതിലും ‘അത്ര കുഴപ്പമില്ല’ എന്ന് പറയുന്നതിൽ തെറ്റുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!