AKHIL G
Managing Editor | NowNext
തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ തൂക്കം ഇനി പഴയപോലെ ആകില്ല. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ദൈനംദിന ജീവിതത്തെ ഈ മാറ്റം ബാധിക്കില്ലെന്നാണ് മറ്റൊരു വസ്തുത. കിലോഗ്രാമിന്റെ അളവിലൊന്നും മാറ്റം വരില്ല. നിലവിലെ അളവുമെഷീനുകളും തൂക്കക്കട്ടികളും ത്രാസ്സുകളും തന്നെ തുടർന്നും ഉപയോഗിക്കാം. മാറ്റം വന്നത് കിലോഗ്രാമിന്റെ നിർവചനത്തിനു മാത്രമെന്ന് ചുരുക്കം.
കഴിഞ്ഞ വര്ഷം നടന്ന ജനറൽ കോൺഫെറെൻസ് ഓൺ വെയിറ്റ്സ് ആൻഡ് മെഷേഴ്സ് കിലോഗ്രാമിന്റെ തൂക്കത്തിനെതിരെ വോട്ടിനിട്ടിരുന്നു. ഇതോടെയാണ് ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിർവചിച്ച അവസാനത്തെ അളവുകോലും ഇല്ലാതായത്. പകരം, മീറ്റർ പോലെ, സെക്കന്റ് പോലെ തികച്ചും ശാസ്ത്രീയമായ, അണുവിട പിഴക്കാത്ത പുതിയൊരു ഘടകം കിലോഗ്രാമിന് എത്ര തൂക്കം എന്ന് നിർണയിക്കുന്നതാണ്. 300 വർഷത്തിലേറെയായി ലോകത്ത് പ്രചാരത്തിലിരിക്കുന്ന കിലോഗ്രാം ആണ് ന്യൂജൻ ആയി മാറിയത്. ഇതോടെ 110 വർഷമായി കിലോഗ്രാമിന്റെ തൂക്കം നിര്ണയിച്ചിരുന്ന പാരിസിലെ ലോഹസിലിണ്ടര് ചരിത്രത്തിന്റെ ഭാഗമായി.
കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ആയി ഇതുവരെ ഉപയോഗിച്ചിരുന്നത് പാരിസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനവും ഇറിഡിയവും ചേർന്ന ഈ ലോഹപിണ്ഡമാണ്. ഇതിന്റെ തൂക്കമാണ് ഒരു കിലോഗ്രാമായി കണക്കാക്കിയത്.
അതിന്റെ അപ്രായോഗികത കണക്കിലെടുത്തുകൊണ്ട് ലോഹപിണ്ഡത്തിലേക്ക് മാറി. ഇപ്പോൾ അടിസ്ഥാനമാക്കിയിരുന്ന സിലിണ്ടർ 110 വർഷമായി ലോകം മുഴുവൻ കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ്ആയിരുന്നു. എന്നാൽ, കാലപ്പഴക്കം മൂലം ഈ സിലിണ്ടറിൽ വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തിൽ മാറ്റം വരുത്തിത്തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാർഗങ്ങളെക്കുറിച്ചു ആലോചന തുടങ്ങിയത്. പ്രകാശവേഗം അടിസ്ഥാനമാക്കിയ പ്ലാങ്ക്സ് കോൺസ്റ്റന്റ് ഉപയോഗിച്ചാണ് കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ് ഇപ്പോൾ നിർവചിക്കുന്നത്.