ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് വേദിയാകുന്നത് എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാമ്പാക്കുട, എറണാകുളം. കോളേജ് വിദ്യാർത്ഥികളിൽ നിന്നും നൂതനാശയങ്ങൾ സ്വീകരിച്ച് രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ആരംഭിച്ച സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ നാലാം എഡിഷനാണ് ഇക്കുറി അരങ്ങേറുന്നത്.
ഓഗസ്റ്റ് 1,2,3 തീയതികളിലായി രാജ്യത്തെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട കോളേജുകളെ വേദിയാക്കി നടത്താനിരിക്കുന്ന ഹാക്കത്തോണിന്റെ ഒരു പ്രധാന നോഡൽ സെന്റർ ആണ് പാമ്പാക്കുട എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി.
കോവിഡിന്റെ പശ്ചാത്തലത്തിൽ, മുൻ വർഷങ്ങളിലേതിൽ നിന്നും വിഭിന്നമായി പൂർണ്ണമായും ഒരു വെർച്വൽ ഹാക്കത്തോൺ ആയിരിക്കും ഇത്തവണ സംഘടിപ്പിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെ നോഡൽ സെന്ററിലേക്ക് എത്തിക്കുന്നതിന് പകരം വിദ്യാർത്ഥികൾക്ക് തങ്ങളുടെ അടുത്തുള്ള സെന്ററുകളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമാണ് ഇത്തവണ കേന്ദ്ര സർക്കാർ ഒരുക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തന്നെ, 36 മണിക്കൂർ തുടർച്ചയായി നടത്തേണ്ടിയിരുന്ന ഹാക്കത്തോൺ ഇക്കുറി ഇടക്ക് വിശ്രമവേളകൾ അനുവദിച്ചു കൊണ്ടായിരിക്കും നടത്തുക.
“സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020 ഗ്രാൻഡ് ഫിനാലെ വളരെ ഗംഭീരമായി തന്നെ നടത്താനുള്ള എല്ലാവിധ തയാറെടുപ്പുകളും എംജിഎം കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ഭാഗത്തു നിന്നും പൂർത്തിയായി കഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന 31 ടീമുകളെയും ഏകോപിപ്പിച്ചു ചിട്ടയോടെ, അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധ പാലിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് വേണ്ട മെന്ററിങ്, ഗൈഡൻസ്, മറ്റു സഹായങ്ങൾ എന്നിവ യാതൊരു തടസവും കൂടാതെ നൽകാൻ ഞങ്ങൾ പൂർണ സജ്ജരാണ്,” എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മന്റ് ഡയറക്ടർ എച്ച്. അഹിനസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് രാവിലെ എട്ടുമണിയോടെ കേരളത്തിലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ 2020 ഉദ്ഘാടനചടങ്ങുകൾ ആരംഭിക്കും. പൂർണ്ണമായും വെർച്വൽ ആയി നടത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഓൺലൈനായി നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. AICTE യിൽ നിന്നും ഡോ. രമേശ് ഉണ്ണികൃഷ്ണൻ, എൽ.ബി.എസ്. ഡയറക്ടർ ഡോ. എം. അബ്ദുൽ റഹിമാൻ എന്നിവർ സംസാരിക്കും.
9 മണിയോടെ കേന്ദ്ര മാനവവിഭവശേഷി വകുപ്പിൽ നിന്നും ചീഫ് ഇന്നോവേഷൻ ഓഫീസർ ഡോ. അഭയ് ജെറെ, AICTE ചെയർമാൻ പ്രൊ. അനിൽ സഹസ്രബുധേ, State HRD വകുപ്പ് മന്ത്രി ശ്രീ. സഞ്ജയ് ധോത്രെ, കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ശ്രീ. രമേശ് പൊക്രിയാൽ തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിമുഖീകരിച്ചു സംസാരിക്കും.
ഉദ്ഘാടനചടങ്ങിന് പിന്നാലെ ഏകദേശം 10 മണിയോടു കൂടി തന്നെ ഹാക്കത്തോൺ ആരംഭിക്കുന്നതാണ്. എംജിഎം കോളേജിൽ വെച്ച് നടക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ 31 ടീമുകളാണ് പങ്കെടുക്കുന്നത്. GAIL, CBSE, Ministry of Youth Affairs & Sports, Ministry of Social Justice & Empowerment എന്നീ സർക്കാർ ഡിപ്പാർട്മെന്റുകളുടെ പ്രോബ്ലം statement കളാണ് എംജിഎം കോളേജിലേക്ക് വേണ്ടി തിരഞ്ഞെടുത്തത്.
കൃത്യമായ ഇടവേളകളിൽ മൂല്യനിർണ്ണയം, ട്രെയിനിങ് സെഷനുകൾ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ നോഡൽ സെന്ററുകളുടെ ആഭിമുഖ്യത്തിൽ രണ്ടാം ദിവസം കൾച്ചറൽ പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഓഗസ്റ്റ് 1-നു തുടങ്ങി 3-നു വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന ഹാക്കത്തോണിന്റെ ഫലങ്ങൾ മൂന്നാംദിനം തന്നെ പ്രസിദ്ധീകരിക്കും. പിന്നാലെ സമാപന ചടങ്ങിനോടനുബന്ധിച്ചു സമ്മാനദാനവും ഉണ്ടായിരിക്കും.
ഓരോ പ്രോബ്ലം സ്റ്റേറ്റ്മെന്റിലും ഒരു ടീം ആയിരിക്കും വിജയിക്കുക. പ്രോബ്ലത്തിന്റെ സങ്കീര്ണക്കനുസരിച്ച് 1,00,000 രൂപ, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാന തുകകൾ. വിവിധ വിഭാഗങ്ങളിലായി 2.5 കോടി രൂപയാണ് ആകെ സമ്മാനത്തുക, കൂടാതെ വിദ്യാർത്ഥികൾക്കുള്ള മുഴുവൻ ചിലവുകളും കേന്ദ്രസർക്കാർ ആയിരിക്കും വഹിക്കുക.