എ പി ജെ അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 51.86 ശതമാനം പേര്‍ വിജയിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. കോഴ്‌സ് കാലാവധിക്ക് മുമ്പ് റെക്കോര്‍ഡ് വേഗതയിലാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാലയിലെ മൂന്നാം ബി ടെക് ബാച്ചിന്റം ഫലമാണ് പ്രസിദ്ധീകരിച്ചത്. 2017 ആഗസ്റ്റ് 15 നാണ് വിദ്യാര്‍ത്ഥി പ്രവേശനം പൂര്‍ത്തിയാക്കി ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും ലോക്ക്ഡൗണും ഒക്കെ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ക്കിടയിലും കഴിഞ്ഞ നാല് വര്‍ഷക്കാലം അക്കാദമിക് കലണ്ടര്‍ പ്രകാരം കൃത്യതയോടെ പഠനവും പരീക്ഷകളും പൂര്‍ത്തിയാക്കിയാണ് ഈ ബാച്ചിന്റെ ബിരുദ പഠനം അവസാനിക്കുന്നതെന്നും സര്‍വകലാശാല അവകാശപ്പെട്ടു.

പഠന കാലയളവില്‍ രണ്ട് പ്രളയങ്ങളുള്‍പ്പടെ തുടര്‍ച്ചയായി വന്ന വെല്ലുവിളികളെ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായി നേരിട്ടു. ക്ലാസുകളും പരീക്ഷകളും പലപ്പോഴും തടസ്സപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്തു. അത് കൊണ്ട് തന്നെ, ക്യാമ്പസ് പ്ലേസ്‌മെന്റ് നേടിയവരും ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഉന്നത് പഠനത്തിനായി അവസരം ലഭിച്ചവരും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു. അതിനാല്‍ അവസാന എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ കോളേജുകളുടെ എല്‍.എം.എസ്(ലേണിങ്ങ് മാനേജ്‌മെന്റ് സിസ്റ്റം) സംവിധാനം വഴി ഓണ്‍ലൈനായി നടത്തുകയും കോളേജുകളില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്തു. ഇത്തരത്തില്‍ ലഭിച്ച കോളേജ് തല മാര്‍ക്കുകളെ വിദ്യാര്‍ത്ഥികളുടെ ആദ്യ ഏഴ് സെമസ്റ്ററുകളിലെ യൂണിവേഴ്‌സിറ്റി പരീക്ഷാ ഗ്രേഡുകള്‍ ആനുപാതികമായി ശാസ്ത്രീയമായി ഏകീകരിച്ചു. ജൂലൈ 20 ന് അവസാനിച്ച എട്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം സമ്പൂര്‍ണ്ണമായി ഏകീകരിച്ച് ജൂലൈ 31 ന് തന്നെ പ്രസിദ്ധീകരിച്ചു.

കോഴ്‌സ് കാലവധിയായ നാലുവര്‍ഷത്തിനധികം തന്നെ മുന്‍സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയാണ് ബി.ടെക് ബിരുദത്തിനര്‍ഹരായവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.