എംപിമാരുടെ മക്കൾ, കൊച്ചുമക്കൾ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരുടെയോ വിരമിച്ചവരുടെയോ മക്കൾ, കൊച്ചുമക്കൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനുള്ള ക്വോട്ട അടക്കമുള്ളവയും ഇനിയുണ്ടാകില്ല. ഇതു വ്യക്തമാക്കി പ്രവേശന മാർഗരേഖ പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ അഡ്മിഷന് പരിഷ്കാരം ബാധകമായിരിക്കും. എംപി ക്വോട്ടയിലൂടെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഒരു എംപിക്ക് 10 കുട്ടികളെ വരെ ശുപാർശ ചെയ്യാമായിരുന്നു. മുൻപും 2 തവണ ക്വോട്ട പിൻവലിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
പരംവീർ ചക്ര, മഹാവീർ ചക്ര, വീർ ചക്ര, അശോക് ചക്ര, കീർത്തി ചക്ര, ശൗര്യ ചക്ര എന്നീ സൈനിക മെഡലുകൾ ഏറ്റുവാങ്ങിയവരുടെ മക്കൾക്കുള്ള ക്വോട്ട തുടരും. ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയവർക്കും റിസർച് ആൻഡ് അനാലിസിസ് വിങ് ജീവനക്കാരുടെ മക്കൾക്കും സർവീസിലിരിക്കുമ്പോൾ മരിക്കുന്ന കേന്ദ്രജീവനക്കാരുടെ മക്കൾക്കും ഫൈൻ ആർട്സിൽ മികവ് പ്രകടിപ്പിച്ച കുട്ടികൾക്കും ക്വോട്ട തുടരും. കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്സ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നൽകും. ജില്ലാ കലക്ടർ നൽകുന്ന ലിസ്റ്റ് അനുസരിച്ച് ഒരു കേന്ദ്രീയ വിദ്യാലയത്തിൽ 10 പേർക്ക് വീതം പ്രവേശനം നൽകും.