മനുഷ്യ ജീവിതം ക്ഷണികമെന്ന് പറയാറുണ്ടല്ലോ. അപ്പോൾ ജീവിക്കാൻ ആയുസ്സു കൂട്ടി തരുന്നവർ ആരാണ്? അമാനുഷിക ശക്തിയോ? ദൈവമോ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവോ? അവരെ നമുക്ക് സർജന്മാർ എന്ന് വിളിക്കാം!
ശസ്ത്രക്രിയകൾ വഴി രക്ഷപ്പെട്ട് ജീവിതം നീട്ടിക്കിട്ടിയവരുടെ എണ്ണമെടുക്കുക കടലിലെ ഉപ്പിന്റെ അളവെടുക്കുന്നത് പോലെയാണ്. ശാസ്ത്രത്തിന്റെയും കൂടെ മനുഷ്യന്റെയും ഉന്നമനത്തിലൂടെ ഉണ്ടായ നൂതനമായ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളും അറിവുകളും കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ ദൈനംദിന സഞ്ചാരം ഒട്ടേറെ എളുപ്പമാക്കിയിട്ടുണ്ട്. പരിഹാരമില്ലെന്നു കരുതിയിരുന്ന മാരക രോഗങ്ങൾക്ക് പോലും മരുന്നുകളും പ്രതിവിധികളും മറ്റും നമുക്കിന്നുണ്ട്. കാൻസർ, ട്യൂമർ, എല്ലിലെ പൊട്ടലുകൾ, ശരീര ഭാഗങ്ങളിലെ രൂപ വൈകൃതം തുടങ്ങി വിവിധമായ പ്രശ്നങ്ങൾക്ക് ഉത്തരം നൽകിയവരാണ് സർജന്മാർ.

സർജിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തിയുടെ രോഗം, വികൃതമായ ശരീരഭാഗം, പൊട്ടലുകൾ എന്നിവയെയൊക്കെ ശസ്ത്രക്രിയ നടത്തുന്നവരാണ് സർജന്മാർ. രോഗികളെ പരിശോധിച്ച്, ടെസ്റ്റുകൾക്ക് വിധേയമാക്കി, അതിന്റെ ഫലം നിരീക്ഷിച്ച് രോഗനിർണയം നടത്തി ആവശ്യമായ ശസ്ത്രക്രിയകൾ നടത്തുക എന്നതാണ് ജോലി. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം രോഗിയെ ചെന്ന് കണ്ട്, ആരോഗ്യ നില വിലയിരുത്തി, മരുന്നുകൾ നിർദ്ദേശിച്ച്, മുന്നോട്ടുള്ള സമയങ്ങളിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ മനസ്സിലാക്കി, വ്യക്തിയുടെ ആരോഗ്യം സൂക്ഷിക്കുക എന്നത് വരെയും നീളുന്നു ജോലിയുടെ ഉത്തരവാദിത്വങ്ങൾ.
പ്രധാനമായും വേണ്ടത് പ്രവൃത്തി പരിചയവും, വിഷയത്തിൽ അഗാധമായ അറിവുമാണ്. മനുഷ്യ ശരീരത്തിന്റെ ഓരോ ഇടറോഡുകളും അറിയുന്നവരായിരിക്കണം. കൈ-കൺ ഏകോപനം, സൂക്ഷ്മ നിരീക്ഷണം, ചെറിയ കാര്യങ്ങളിൽ അതീവമായ ശ്രദ്ധ, നീണ്ട മണിക്കൂറുകൾ നിൽക്കുവാനുള്ള ശേഷി, ക്ഷമ, ജോലിയോടുള്ള കടപ്പാട്, പുത്തൻ ശാസ്ത്ര പുരോഗമനങ്ങളുടെ അറിവ്, അച്ചടക്കത്തോടെയുള്ള പെരുമാറ്റം, തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് എന്നിവയെല്ലാം ഈ ജോലിക്ക് അത്യാവശ്യമാണ്.

ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഡൽഹിയിലെ തന്നെ മൗലാന ആസാദ് മെഡിക്കൽ കോളേജ്, വാരണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, വെല്ലോറിലെ ക്രിസ്ത്യൻ മിഷൻ കോളേജ്, മണിപ്പാൽ മെഡിക്കൽ കോളേജ്, ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടയൊക്കെ മികച്ച കോഴ്‌സുകൾ ലഭ്യമാണ്.














