നിർധനരായ പ്രവാസികളുടെ മക്കൾക്ക‌് ഉന്നത വിദ്യാഭ്യാസത്തിന‌് സാമ്പത്തിക സഹായം നൽകാൻ ‘നോർക്ക റൂട‌്സ‌് ഡയറക്ടേഴ‌്സ‌് സ‌്കോളർഷിപ‌്’ പദ്ധതിക്ക‌് സംസ്ഥാന സർക്കാർ രൂപം നൽകി.
സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക‌് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണിത‌്. വിദേശ മലയാളികളായ നോർക്ക റൂട‌്സ‌് ഡയറക്ടർമാർ 40 ലക്ഷം രൂപയും സർക്കാർ പത്ത‌് ലക്ഷം രൂപയും പ്രതിവർഷം നീക്കിവച്ചാണ‌് പദ്ധതി നടപ്പാക്കുക. രണ്ടു വർഷമെങ്കിലും വിദേശത്ത‌് ജോലി ചെയ‌്ത ഇസിആർ കാറ്റഗറിയിലെ അവിദഗ‌്ധ തൊഴിലാളികൾ, ഹൗസ‌് ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിലെ പ്രവാസികളുടെ മക്കൾ, നിലവിൽ വിദേശത്ത‌് ജോലിചെയ്യുന്ന ഈ വിഭാഗത്തിലുള്ളവരുടെ മക്കൾ എന്നിവർക്കായാണ‌് പദ്ധതി. നാട്ടിലേക്ക‌് തിരികെ വന്നവരിൽ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവരുടെ മക്കൾക്കും സ‌്കോളർഷിപ്പിന‌് അർഹതയുണ്ട‌്. ഒരാളുടെ രണ്ട‌് കുട്ടികൾക്കും സ‌്കോളർഷിപ‌് നൽകും.
ആർട‌്സ‌്, സയൻസ‌് ബിരുദാനന്തര ബിരുദ കോഴ‌്സുകളിൽ 100 വിദ്യാർഥികൾക്കും ബിഫാം, ബിഎസ‌്സി നേഴ‌്സിങ‌്, ബിഎസ‌്സി എംഎൽടി കോഴ‌്സുകളിൽ 30 വിദ്യാർഥികൾക്കും അഗ്രികൾച്ചർ, വെറ്ററിനറി കോഴ‌്സുകളിൽ 20 പേർക്കും 20,000 രൂപയും എംബിബിഎസ‌്, ബിഡിഎസ‌്, ബിഎച്ച‌്എംഎസ‌്, ബിഎഎംഎസ‌് തുടങ്ങിയ മെഡിക്കൽ കോഴ‌്സുകൾ, എൻജിനിയറിങ‌് കോഴ‌്സ‌് എന്നിവയിൽ 40 വിദ്യാർഥികൾക്ക‌് 25,000 രൂപയുമാണ‌് സ‌്കോളർഷിപ‌്. യോഗ്യതാപരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണിത‌്. ബിരുദാനന്തരബിരുദത്തിന‌് പഠിക്കുന്നവരിൽ ബിരുദത്തിന‌് സയൻസ‌് വിഷയത്തിന‌് 75 ശതമാനത്തിനും ആർട‌്സ‌് വിഷയത്തിന‌് 60 ശതമാനത്തിനു മുകളിലും മാർക്കുണ്ടാകണം. പ്രൊഫഷണൽ ഡിഗ്രി കോഴ‌്സിന‌് പഠിക്കുന്നവരിൽ പ്ലസ‌്ടുവിന‌് 75 ശതമാനത്തിനു മുകളിൽ മാർക്കുണ്ടാകണം. എസ‌്സി, എസ‌്ടി വിഭാഗത്തിന‌് അഞ്ച‌് ശതമാനം മാർക്കിളവ‌്. അപേക്ഷ ആഗസ‌്തിൽ ക്ഷണിക്കും.
സെപ‌്തംബറിൽ സ‌്കോളർഷിപ‌് വിതരണംചെയ്യും. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ‌്സുകൾക്കും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമാണ‌് സ‌്കോളർഷിപ‌്.