രാജ്യത്താകമാനം ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെൻറിൽ പാസായി. ബില്ലിലെ ശുപാർശ പ്രകാരം എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം ലഭിക്കുക.
സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റിലേക്കുള്ള ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമമാകുന്നതോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇല്ലാതാകും. പകരം നാഷണൽ മെഡിക്കൽ കമ്മീഷൻ നിലവിൽ വരും. 25 അംഗങ്ങളുള്ള മെഡിക്കൽ കമ്മീഷനാകും അന്തിമ തീരുമാനങ്ങൾ എടുക്കുക. പ്രാഥമിക ശ്രുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പ്പുകൾക്കും മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം എടുത്തവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നെക്സ്റ്റ് പരീക്ഷ പാസാകണം.
നാഷണൽ എക്സിററ് ടെസ്റ്റ് എന്ന പേരിലാണ് അവസാന വർഷ എംബിബിഎസ് പരീക്ഷ നടപ്പിലാക്കുന്നത്. എയിംസ് അടക്കമുള്ള കോളേജുകളിൽ ഇതിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. ആയുഷ്, ഹോമിയോ ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴിസ് പാസായി അലോപ്പതി ചികിസ്ത നടത്താമെന്ന വ്യവസ്ഥ പ്രതിഷേധത്തെ തുടർന്ന് ബില്ലിൽ നിന്നും മാറ്റിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കാകും ബില്ല് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.