നമ്മുടെ നാട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് നോട്ടുകൾ ഇറക്കുന്നതെന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നമുക്ക് പരിധിയില്ലാതെ കറൻസി അച്ചടിക്കാൻ കഴിയാത്തതെന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അതിനു കാരണം ഇന്നും ദാരിദ്ര്യം ഇന്നുവരെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ്. സാമ്പത്തിക പ്രതിസന്ധി സമയത്ത് പോലും കറൻസി അച്ചടിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിവില്ലായ്മയെപ്പറ്റി നമ്മൾ എല്ലാവരും തന്നെ വിമർശിച്ചിട്ടുമുണ്ട്.
അങ്ങനെയെങ്കിൽ റിസർവ് ബാങ്ക് കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കിയാൽ നമ്മുടെ നാട്ടിലെ ദാരിദ്ര്യം ഇല്ലാതാവില്ലേ? അങ്ങനെ നമ്മുടെ രാജ്യത്തെ ഒരു സാമ്പത്തിക ശക്തിയാക്കാൻ സാധിക്കില്ലേ? അതോ ഇനി പരിധിയില്ലാതെ നോട്ടുകൾ അച്ചടിച്ചിറക്കിയാൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടാവുമോ?
ഉറപ്പായും അതിനു പ്രത്യാഘാതങ്ങളുണ്ടാവും.
10,000 രൂപ വരെയുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ അധികാരമുള്ള രാജ്യത്തെ ഏക അതൊരിറ്റിയാണ് റിസർവ് ബാങ്ക്. എത്ര നോട്ടുകൾ അച്ചടിക്കണമെന്ന് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചു തീരുമാനിക്കുന്നു. ഒരു രാജ്യത്തെ മൊത്തം സ്വത്തു വകകളുടെയും സാധനങ്ങളുടെയും മൂല്യത്തിന് തുല്യമായിരിക്കണം ആ രാജ്യത്ത് പ്രാബല്യത്തിലുള്ള മുഴുവൻ നോട്ടുകളും. ഇവയുടെ മൂല്യത്തിലുണ്ടാവുന്ന വർദ്ധനവിന് ആനുപാതികമായി മാത്രമേ റിസർവ് ബാങ്കിന് കൂടുതൽ നോട്ടുകൾ ഇറക്കാൻ അനുമതിയുള്ളു. എന്നാൽ ഈ അനുപാതത്തിന് വിപരീതമായി റിസർവ് ബാങ്ക് പരിധിയില്ലാതെ നോട്ടുകൾ അച്ചടിച്ചിറക്കിയാൽ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് പ്രതികൂലമായി ബാധിക്കും.
ആദ്യത്തെ പ്രശ്നം രാജ്യത്ത് പണപ്പെരുപ്പം അഥവാ ഇൻഫ്ലേഷൻ ഉണ്ടാവുന്നു എന്നതാണ്. സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ പ്രചാരം വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നു. പണപ്പെരുപ്പം മൂലം വൻ വിലക്കയറ്റം രാജ്യത്ത് സംഭവിക്കും. രാജ്യത്തെ ഓരോ സാധങ്ങളുടെയും ഡിമാൻഡ് വർധിക്കുകയും എന്നാൽ അതിനു അനുപാതമായി വിതരണം വർധിക്കാതെയിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ സംഭവിക്കാവുന്നതാണ് രൂപയുടെ മൂല്യത്തിലുണ്ടാവുന്ന വൻ തകർച്ച. അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറാകുന്നു. രാജ്യത്തെ കറൻസിയുടെ മൂല്യം കുറയുകയും തന്മൂലം വിനിമയ നിരക്കുകൾ കുറയുകയും ചെയ്യും. ആളുകളുടെ കൈകളിൽ പരിധിയില്ലാത്ത പണം ഉണ്ടാവുമെങ്കിലും അതിനു യാതൊരു മൂല്യവുമുണ്ടാവില്ല. നോട്ടുകളും വെറും കടലാസ് കഷ്ണങ്ങളും ഒരുപോലെയാവും. അങ്ങനെ രാജ്യത്തിന്റെ ഉല്പാദനപ്രക്രിയ തന്നെ തകരുന്നു.
അമിതമായ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ അതിഭയാനകമാണ്. റിസർവ് ബാങ്ക് കൂടുതൽ പണം അച്ചടിക്കും തോറും വിലക്കയറ്റം വർധിച്ചു കൊണ്ടേയിരിക്കും. ഭാവിയിൽ ഉയർന്ന തുക നൽകാതിരിക്കാൻ ആളുകൾ സാധനങ്ങൾ സംഭരിക്കാൻ തുടങ്ങുന്നു. അതായത് പൂഴ്ത്തിവയ്പ്പ് ആത്യന്തികമായി സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നയിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് ദാരിദ്ര്യം, പോഷകാഹാരക്കുറവ് തുടങ്ങിയവയുടെ വർദ്ധനവിന് കാരണമാകുന്നു.
ലോകത്തിലെ ചില രാജ്യങ്ങൾ ഉയർന്ന പണപെരുപ്പത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജർമ്മനി, സിമ്പാബ്വേ, വെനിസ്വല തുടങ്ങിയ രാജ്യങ്ങൾ അതിനുത്തമ ഉദാഹരണങ്ങളാണ്.