കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും.

സീറ്റുകൾ ആവശ്യമുള്ള കോളജുകൾ അപേക്ഷ നൽകണം. ഈ സീറ്റുകളുടെ എണ്ണം കൂടി ഏകജാലക പ്രവേശനത്തിൽ തുടക്കം മുതൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതോടെ ആദ്യ അലോട്ട്മെൻറിൽതന്നെ കൂടുതൽ പേർക്ക് പ്രവേശനം ഉറപ്പാകും.

എന്നാലും മെറിറ്റ് സീറ്റിലടക്കം മികച്ച മാർക്കുള്ളവർക്കും പ്രവേശനം കടുപ്പമാകുമെന്നാണ് സൂചന. 90,000 ത്തിലേറെ ബിരുദ സീറ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം മാനേജ്മെൻറ്, കമ്യൂണിറ്റി ക്വാട്ടയിലടക്കം 1.35 ലക്ഷത്തോളം അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ ഈ വിഭാഗത്തിലെ അപേക്ഷകരും ഉൾപ്പെടുമ്പോൾ 1.32 ലക്ഷത്തിലെത്തിയേക്കും. മാനേജ്മെൻറ് സീറ്റുകൾ ഒഴികെയുള്ള 38092 സീറ്റുകളായിരുന്നു കഴിഞ്ഞ വർഷം ട്രയൽ അലോട്ട്മെൻറിലുണ്ടായിരുന്നത്.

പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം വർധിച്ചതിനാൽ പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് ഉയരും. 95 ശതമാനത്തിലേറെ മാർക്കുള്ളവർക്കും സീറ്റുറപ്പില്ലാത്ത അവസ്ഥ മുൻ വർഷങ്ങളിലുമുണ്ടായിരുന്നു.

മൂന്ന് അലോട്ട്മെൻറുകൾക്കുശേഷം സെപ്റ്റംബർ 30 നകം ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ തുടങ്ങും. ഒക്ടോബർ ഒന്നിനകം ക്ലാസ് തുടങ്ങണമെന്നാണ് യു.ജി.സി നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!